അതുകൊണ്ടാണ് ചായ കടക്കാരന്‍ കണാരേട്ടന്‍റെ മകള്‍ രമണിയെ ഞാന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ കൂടെ വന്ന എന്‍റെ വല്ല്യമ്മാവന്‍ എന്നോട് പറഞ്ഞത് ,

Malayalam stories , mallu Store



വലിയ പഠിപ്പും സര്‍ക്കാര്‍ ജോലിയും പത്രാസുമൊന്നും എനിക്ക് നല്‍കാത്തതിന് ഞാനെന്നും ഈശ്വരന്‍മാരോട് കടപ്പെട്ടിരിക്കുന്നു .

അതുകൊണ്ടാണ് ചായ കടക്കാരന്‍ കണാരേട്ടന്‍റെ മകള്‍ രമണിയെ ഞാന്‍ പെണ്ണുകാണാന്‍ പോയപ്പോള്‍ കൂടെ വന്ന എന്‍റെ വല്ല്യമ്മാവന്‍ എന്നോട് പറഞ്ഞത് ,

നല്ല പഠിപ്പും സര്‍ക്കാര്‍ ജോലിയുമൊക്കെ ഉണ്ടായിരുന്നേല്‍ ഈ ചാളയിലൊക്കെ വന്ന് പെണ്ണ് കാണേണ്ട വല്ല ആവശ്യവും നിനക്കുണ്ടായിരുന്നോ മോനേ എന്ന് .

പക്ഷെ ഉടുത്തൊരുങ്ങി നാണത്തോടെ ചായയുമായി അവള്‍ എന്‍റടുത്ത് വന്ന് നിന്നപ്പോള്‍ ഞാന്‍ അവളെ അടിമുടി ഒന്ന് നോക്കി .

എന്‍റെ നോട്ടം കണ്ടപ്പോള്‍ അടുത്തിരിക്കുന്ന ആ ബ്രോക്കര്‍ കുട്ടപ്പനൊരു അടക്കം പറച്ചില്‍ , കുട്ടിയുടെ ഇപ്പോഴത്തെ കോലം നീ നോക്കണ്ട ,

കല്ല്യാണം കഴിഞ്ഞ് നല്ലോണം സ്നേഹം കൊടുത്താല്‍ , ഇടക്കിടെ കടപ്പുറത്ത് കൊണ്ടോയി ഇത്തിരി കാറ്റ് കൊള്ളിച്ചാല്‍ അവളല്ല അവളുടെ വല്ല്യമ്മവരെ നന്നാവുംന്ന് .

ബ്രോക്കറുടെ ആ വാക്കും കേട്ട് മനസ്സില്ലാ മനസ്സോടെ ഞാനാ കല്ല്യാണത്തിന് സമ്മതിച്ചു . അങ്ങനെ ശിവന്‍റെ അമ്പലത്തീന്ന് കല്ല്യാണവും കഴിച്ച് ഞാനവളുടെ കയ്യും പിടിച്ച് ആളും ആരവുമായി വീട്ടിലേക്ക് നടന്നു .

ആ സമയത്താണ് അമ്മ പറഞ്ഞത് , നമ്മുടെ വല്ല്യമ്മാവന്‍ കല്ല്യാണത്തിന് വരുന്ന വഴിയില്‍ ഒന്ന് വീണെന്നും, കൈ ഒടിഞ്ഞെന്നും, ആശുപത്രിയിലായെന്നും.

ഞങ്ങള്‍ വീടെത്തി . കോലായിലേക്കുള്ള പടി കയറാന്‍ നേരം അവളാദ്യം വയ്ക്കാന്‍ പോയത് ഇടത് കാലായിരുന്നു . അത് കണ്ട അയല്‍ക്കാരി നാണിതള്ള പറഞ്ഞ് അത് വലത് കാലാക്കി .

ഒടുവില്‍ നില വിളക്കുമായി അവള്‍ അകത്തേക്ക് കയറിയതും വടക്കേ പറമ്പിലെ തെങ്ങില്‍ നിന്നും ആരോ വേട്ടിയിട്ട പോലെ ദേ വീഴുന്നു ഒരു പച്ചയോല .

മുഴുവന്‍ ലക്ഷണ കേടാണല്ലോ കാണുന്നത് മോനേ എന്ന് അമ്മയെന്‍റെ കാതില്‍ പറഞ്ഞു . ഞാന്‍ രമണിയുടെ കണ്ണിലേക്ക് നോക്കി .

അന്ന് രാത്രി മണിയറയിലേക്ക് ഒരു ഗ്ലാസ്സ് പാലുമായി വന്ന് , ചേട്ടന്‍റെ ഭംഗിക്ക് എന്നേക്കാള്‍ പഠിപ്പും ഭംഗിയുമുള്ള നല്ലൊരു കുട്ടിയെ കിട്ടുമായിരുന്നെന്ന് അവള്‍ പറഞ്ഞപ്പോ ഞാനാ ലക്ഷണ കേടിന്‍റെ കണ്ണുകളിലേക്കൊന്ന് കൂടി നോക്കി .

രാവിലെ എന്തോ ഒരു ശബ്ദം കേട്ട് എണീറ്റ് ചെന്ന ഞാന്‍ കണ്ടത് , അലക്ക് കല്ലില്‍ ഒരു കുന്ന് തുണികളുമായി മല്ലിടുന്ന രമണിയെയാണ് .

എന്നെ കണ്ടതും ഒരു പുഞ്ചിരിയാലെ നനഞ്ഞ കൈ സാരിയില്‍ തുടച്ച് കട്ടന്‍ ചായയെടുക്കാനായി അവള്‍ അടുക്കളയിലേക്കോടി .

രാവിലെ പത്ത് പത്തരയായപ്പോള്‍ കല്ല്യാണത്തിന് താലി കടം തന്ന സ്വര്‍ണ്ണ കടക്കാരന്‍ വീട്ടിലെത്തി .

കയ്യിലുള്ള കാശൊപ്പിച്ച് അയാളെ പറഞ്ഞ് വിട്ട പാടെ പന്തല് കാരനും പലചരക്ക് കടക്കാരനും കയറി വന്നു . അവര് പോയപ്പോഴേക്കും കയ്യിലുള്ള കാശ് കാലി .

ഇനി ജൗളി കടക്കാരന്‍റെ കാശ് കൊടുക്കാന്‍ എന്ത് ചെയ്യുമെന്നാലോചിച്ച് അകത്തിരിക്കുമ്പോഴാണ് കയ്യില്‍ ആകെയുള്ള ആറ് വളയില്‍ നിന്ന് നാലെണ്ണം ഊരി അവളെന്‍റെ കയ്യില്‍ വച്ച് തന്നത് .

ഒന്നും മിണ്ടാതെ ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി . ഇന്നലെ കണ്ട ലക്ഷണ കേടായിരുന്നില്ല ആ കണ്ണുകളില്‍ .

ആ വളയും വാങ്ങി ടൗണിലുള്ള പണയക്കാരന്‍റെ അടുത്തേക്ക് ഞാനിറങ്ങിയപ്പോള്‍ പുറകെ വന്ന് അവള്‍ മെല്ലെ പറഞ്ഞു , വരുമ്പോള്‍ കൂട്ടാന്‍ വയ്ക്കാന്‍ എന്തേലും മീന്‍ വാങ്ങണേന്ന് .

വള പണയം വച്ച് കിട്ടിയ കാശ് കൊടുക്കാനുള്ളിടത്തൊക്കെ കൊടുത്ത് വലിയൊരു മീനും വാങ്ങി ഞാന്‍ വീട്ടിലേക്ക് നടന്നു .

ദൂരെ നിന്നും എന്നെ കണ്ടതും ഓടി വന്ന് അവളാ മീനും വാങ്ങി അകത്തേക്കോടി . പിന്നെ അടുക്കളയില്‍ നിന്നും രമണി ചോദിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു ,

അമ്മേ ഈ കത്തി എവിടെയാ വച്ചത് , ഈ ഉപ്പെവിടെയാ വച്ചത് , മഞ്ഞളും മല്ലിയുമെവിടെയാ വെച്ചത് , അമ്മേ മീന്‍ കറി വയ്ക്കണ മണ്‍ ചട്ടി എന്ത്യേ എന്നൊക്കെ ..

കല്ല്യാണം കഴിഞ്ഞ പാടെ വീട്ടിലിങ്ങനെ അടയിരിക്കണത് നാണകേടല്ലേന്ന് വിചാരിച്ച് ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി .

നമ്മുടെ ശ്രീധരേട്ടന്‍റെ വീടിന്‍റെ മുന്നിലെ കുണ്ടനിടവഴിയെത്തിയപ്പോള്‍ ഇതുവരെ എന്നെ കണ്ടാല്‍ ഒന്നു നോക്കുക പോലും ചെയ്യാത്ത പ്രഭാകരേട്ടന്‍റെ മോള് ശരണ്യ എന്നെ നോക്കി ഒരു ചിരി ചിരിച്ച് മുന്നിലൂടെ കടന്ന് പോയി .

പകരം ഒരു ചിരി തിരിച്ച് കൊടുത്ത് അങ്ങാടിയിലെത്തിയപ്പോള്‍ അറുമുഖേട്ടന്‍ പറയണത് കേട്ടു , സദ്യക്ക് വിളമ്പിയ സാമ്പാറ് കേമമായിരുന്നുട്ടോന്ന് .

എന്താടാ അണക്കൊരു ഉറക്ക ക്ഷീണം ന്ന് ചോദിച്ചത് റേഷന്‍ പീടികക്കാരന്‍ വാസേട്ടനായിരുന്നു . അത് കേട്ട് കാരംസ് കളിച്ച് കൊണ്ടിരുന്ന ഫ്രീക്കന്‍ കുഞ്ഞുട്ടന്‍ ഒരു ശൂളമടിച്ച് എന്നെ നോക്കിയൊരു കണ്ണിറുക്കല്‍ .

പിന്നെ ഇടക്കിടക്ക് വാച്ചും നോക്കി ചോറുണ്ണാനുള്ള സമയമായോന്ന് കണക്ക് കൂട്ടി ഞാനാ ബഞ്ചിലിരുന്നു .

അങ്ങനെ കൃത്യം ഒരു മണിയായപ്പോള്‍ ഞാന്‍ മെല്ലെ അവിടെ നിന്നെണീറ്റു . ഞാന്‍ എണീറ്റ് നടക്കുന്നത് കണ്ടതും കുഞ്ഞുട്ടന്‍ വീണ്ടും പഴയ പോലൊരു ആക്കിയ ചൂളമടി .

ഞാന്‍ നേരെ നടന്നത് ബാബുവേട്ടന്‍റെ മെഡിക്കല്‍ ഷാപ്പിലേക്കാണ് .

മെഡിക്കല്‍ ഷാപ്പിലെത്തി ഞാന്‍ വെറുതെയൊന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ അങ്ങാടിയിലുള്ള എല്ലാ കുഞ്ഞിരാമന്‍മാരും എന്നെ തന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത് .

ഇതെന്ത് മറിമായം എന്ന് കരുതി നിന്ന എന്നെ നോക്കി ബാബുവേട്ടന്‍ ഒരു കള്ള ച്ചിരിയും ഒരു പറച്ചിലും , ഇതൊക്കെ വാങ്ങാന്‍ കുറച്ച് ഇരുട്ടിയിട്ട് വന്നാ പോരായിരുന്നോന്ന് ,

അല്ലെങ്കില്‍ കട പൂട്ടി വരുമ്പോള്‍ ഞാന്‍ കൊണ്ട് തരില്ലായിരുന്നല്ലോ എന്ന് .

ഇല്ല ബാബുവേട്ടാ , രാത്രി വരെ കാത്തിരിക്കല് നടക്കില്ല , തല വേദന സഹിക്കാന്‍ വയ്യ , കുറെ ദിവസായില്ലേ ഈ ഓട്ടവും പാച്ചിലും ,

ഇങ്ങള് വേഗം ഒരു വി ക്സെടുത്തേ എന്നും പറഞ്ഞ് ഞാനൊരു വി ക്സും വാങ്ങി അതിന്‍റെ കാശ് കൊടുത്ത് തിരിച്ച് നടക്കാന്‍ തുടങ്ങിയപ്പോ ബാബുവേട്ടന്‍റെ മുഖത്തൊരു പുച്ഛവും അയ്യേന്നൊരു ഭാവവും .

നേരെ സമയം കളയാതെ വീട്ടിലേക്ക് നടന്നു . മുറ്റത്തെത്തിയപ്പോഴേ നല്ല കുടം പുളിയിട്ട് വച്ച മീന്‍ കറിയുടെ മണം വരാന്‍ തുടങ്ങി . എന്നെ കണ്ടതും കൈ കഴുകിയിട്ട് വാ ചേട്ടാ , ചോറുണ്ണാമെന്ന് രമണി പറഞ്ഞു .

കൈ കഴുകി ചോറുണ്ണാനിരുന്നപ്പോള്‍ ഞാനെന്‍റെ അമ്മയെ ചുറ്റും നോക്കി . അപ്പോഴതാ അമ്മ ഒരു കസേരയില്‍ റാണിയെ പൊലെ ഇരിക്കുന്നു .

എന്നിട്ട് അമ്മ എന്നോടായി മെല്ലെ പറഞ്ഞു , എന്നോടൊരു പണിയും ചെയ്യേണ്ടെന്നാ എന്‍റെ മോള് പറഞ്ഞത് , ഈ കാലത്ത് ഇങ്ങനെയുള്ള കുട്ടികളെ കിട്ടണത് ഒരു ഭാഗ്യാ മോനേന്നും .

ചോറില്‍ മീന്‍ കറിയൊഴിച്ച് ആദ്യത്തെ ഒരുള വായില്‍ വച്ചതും കറിയുടെ എരിവ് മൂര്‍ദ്ധാവില്‍ കയറി ഞാന്‍ ചുമച്ചപ്പോള്‍ അടുക്കളയില്‍ നിന്ന് വെള്ളവുമായി ഓടി വന്നവള്‍ എന്‍റെ മൂര്‍ദ്ധാവില്‍ തട്ടി .

ഞാനാ കണ്ണിലേക്കറിയാതെ നോക്കി നിന്ന് പോയി . ഇപ്പോഴും ആ കണ്ണില്‍ ഒരു ലക്ഷണ കേടും ഞാന്‍ കണ്ടില്ല .

എന്‍റെ ആ നോട്ടം കണ്ടിട്ടാവണം അമ്മ ആ കസേരയില്‍ നിന്ന് ചിരിയോടെ എണീറ്റ് മെല്ലെ അകത്തേക്ക് പോയി .

പിന്നീടുള്ള ഓരോ ഉരുളയും സ്വാദറിഞ്ഞാണ് ഞാന്‍ കഴിച്ചത് . ഒടുവില്‍ സംതൃപ്തിയോടെ ഉണ്ടെണീറ്റ് വെള്ളമെടുത്ത് കൈ കഴുകിയപ്പോള്‍ കൈ തുടക്കാനുള്ള തോര്‍ത്തുമുണ്ടുമായി അവളോടി വന്നു .

എന്‍റെ നേര്‍ക്ക് നീട്ടിയ ആ തോര്‍ത്ത് മുണ്ട് ദൂരേക്ക് മാറ്റിയിട്ട് ഞാനവളുടെ സാരി തുമ്പെടുത്ത് എന്‍റെ മുഖം തുടച്ചപ്പോള്‍ അവളെന്‍റെ കണ്ണിലേക്കും നോക്കി നിന്നു .

ഞാനും നോക്കി . ഇല്ല ഒരു ലക്ഷണ കേടും ആ കണ്ണില്‍ ഞാന്‍ കണ്ടില്ല .

ചോറുണ്ട് പതിവില്ലാത്ത ഉച്ച മയക്കത്തിനായി ഞാന്‍ മുറിയിലേക്ക് പോയി . അവള്‍ ഉടന്‍ അവിടേക്ക് വരുമെന്ന് കരുതി .

സമയം ഒരുപാട് കഴിഞ്ഞിട്ടും അവളെ കാണാതെ വന്നപ്പോള്‍ ജനല്‍ പാളി തുറന്ന് അവളെവിടെ എന്ന് നോക്കി .

അവളതാ ഉമ്മറത്തെ പടിയിലിരുന്ന് അമ്മയുടെ തലയിലെ പേനെടുത്ത് കൊടുക്കുന്നു , നഖം വച്ച് പൊട്ടിക്കുന്നു

ഞാന്‍ കയ്യില്‍ വി ക്സെടുത്ത് ആരോടെന്നില്ലാതെ ഉറക്കെ വിളിച്ച് പറഞ്ഞു , അമ്മേ ഭയങ്കര തലവേദന , ഈ വി ക്സൊന്ന് പുരട്ടി തരുമോന്ന് .

എന്‍റെ വിളി കേട്ട് ചാടിയെണീറ്റ രമണിയോടായി അമ്മ പറഞ്ഞു , വേണ്ട മോളെ , മോളവിടിരുന്നോ , അമ്മ തടവി കൊടുത്തോളാം ,

അതിനൊരു തഴക്കവും വഴക്കവും വേണം മോളെ , അച്ഛന്‍ മരിച്ചപ്പോ തുടങ്ങിയതാ ന്‍റെ കുട്ടി ഒറ്റക്കുള്ള ഈ ഓട്ടം , അന്നേ ഉള്ളതാ അവന്‍റെ ഈ തലവേദന .

ജീവിതത്തില്‍ അന്നാദ്യമായി അമ്മയോടെനിക്ക് അതിയായ ദേഷ്യം തോന്നി .

ആ ദേഷ്യത്തിന് പല്ല് കടിച്ച് കിടന്ന അമ്മ വന്നെന്‍റെ നെറ്റിയില്‍ വിക്സ് തടവി പറഞ്ഞു , നീ പല്ല് കടിച്ച് കിടക്കുന്നത് കണ്ടാലറിയാം നല്ല വേദനയുണ്ടെന്ന് . അത് കേട്ടപ്പോള്‍ അറിയാതെ പല്ലിന്‍റെ കടി ഞാന്‍ വിട്ടു .

വൈകുന്നേരമായി . രമണിയിപ്പോ വൈകുന്നേരത്തെ ചായക്കുള്ള അവില്‍ കുഴക്കുകയാണ് .

നല്ല പൂവന്‍ പഴവും ചെറിയുള്ളിയും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച അവിലുമായി എന്‍റെ അടുത്ത് വന്നവള്‍ കട്ടന്‍ ചായയെടുക്കാനായി അടുക്കളയിലേക്ക് തിരിഞ്ഞപ്പോള്‍ ഞാനാ കയ്യിലൊന്ന് മുറുകെ പിടിച്ചു .

അവളുടെ കണ്ണുകള്‍ എന്നിലേക്ക് മാത്രമായി . ഇല്ല . ഇപ്പോഴും ആ കണ്ണില്‍ ലക്ഷണ കേടിന്‍റെ ഒരു തരിമ്പു പോലുമില്ല .

കൃത്യം ആ സമയത്ത് തന്നെ അടുക്കളയില്‍ നിന്ന് അമ്മ പറഞ്ഞു , നീ അങ്ങാടിയില്‍ പോയി വരുമ്പോള്‍ അമ്മയ്ക്കുള്ള പിണ്ണതൈലം കോണ്ടേരണേന്നും , കൂടെ കുറച്ച് വെറ്റിലയും ചുണ്ണാമ്പും വാങ്ങണേന്നും .

ഞാനതിന് ഇന്നിന് അങ്ങാടിയില്‍ പോവുന്നില്ലെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും രമണി അമ്മയോട് പറഞ്ഞു ,

അമ്മേ അടുക്കളയിലേക്ക് കുറച്ച് സാധനങ്ങള്‍ കൂടി വേണം , ഞാന്‍ ശീട്ടെഴുതി തരാമെന്ന് .

അങ്ങനെ സഞ്ചിയും ശീട്ടുമായി കടയില്‍ പോയി സാധനം വാങ്ങി വരുന്ന വഴിക്കാണ് ബ്രോക്കര്‍ കുട്ടപ്പനെ കണ്ടത് . കുട്ടപ്പനെ കണ്ട പാടെ കയ്യിലുള്ള സഞ്ചി താഴെ വച്ച് ഞാനാ മനുഷ്യനെ ചേര്‍ത്ത് പിടിച്ചു .

ആ കണ്ണുകളിലേക്ക് നോക്കി. എന്നിട്ട് ഒന്നും പറയാതെ ഞാനാ സഞ്ചിയുമെടുത്ത് വീട്ടിലേക്ക് നടന്നു . ഇവനിതെന്ത് പറ്റിയെന്നോര്‍ത്ത് കുട്ടപ്പന്‍ അന്തം വിട്ട് നില്‍ക്കുന്നുണ്ടായിരുന്നു .

ദിവസങ്ങളും മാസങ്ങളും കടന്ന് പോയി . അന്നൊരു ദിവസം രാത്രി ഒരു പൊതി പരിപ്പുവടയുമായി വീട്ടിലേക്ക് കയറി ചെന്നപ്പോള്‍ കേട്ടത് രമണിയുടെ കരച്ചിലാണ് .

അവള്‍ക്ക് പേറ്റ് നോവ് തുടങ്ങിയെന്നും , വേഗം പോയി ഒരു വണ്ടി വിളിച്ച് കൊണ്ട് വരാനും അമ്മ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ മുറ്റത്തിറങ്ങി അങ്ങാടിയിലേക്ക് ഓടി .

വണ്ടി വിളിച്ച് വന്ന് അവളെ ആശുപത്രിയിലേക്കെടുത്തു . പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു ,

അവള്‍ക്ക് ആവശ്യമെങ്കില്‍ ര ക്തം കൊടുക്കാന്‍ രണ്ട് ബി പോസറ്റീവ്കാരെ തയ്യാറാക്കി വക്കണമെന്നും , പ്രസവം ഉടന്‍ തന്നെ നടക്കുമെന്നും .

രക്തത്തിനായി ബാബുവിനേയും ഉണ്ണിയേയും രാജുവിനേയും വിളിച്ചു . അവര്‍ക്കെല്ലാം ഒ പോസറ്റീവാണ് . എന്‍റെ വെപ്രാളം കണ്ട് അമ്മ പറഞ്ഞു , നീയെന്തിനാ നാട്ടുകാരെ മുഴുവന്‍ വിളിച്ച് നോക്കണത് ,

നിനക്കാ വല്ല്യമ്മാവന്‍റെ മക്കള് അപ്പൂനേയും കണ്ണനേയും വിളിച്ചാ പോരെ , അവരാണേല്‍ എത്ര രക്തം വേണേല്‍ തരില്ലേ , ഞാനങ്ങനെയാ ആ പിള്ളേരെയൊക്കെ നോക്കിയത് , അതിന്‍റെ ആ ഒരു സ്നേഹം ആ പിള്ളേര്‍ക്ക് എന്നുമുണ്ട് .

അമ്മയോട് ഞാനൊന്നും പറഞ്ഞില്ല . അപ്പോഴേക്കും ഓട്ടോ സ്റ്റാന്‍റിലെ രണ്ട് പേര് രക്തം കൊടുക്കാന്‍ തയ്യാറായി വരുന്നുണ്ടെന്നും കുഞ്ഞുട്ടന്‍ വന്നു പറഞ്ഞു .

അങ്ങനെ സമാധാനത്തോടെ സകല ഈശ്വരന്‍മാരെയും വിളിച്ച് ഞാനാ ബെഞ്ചിലിരുന്നു .

സമയം രാത്രി 11. 30 . എന്‍റെ പേരും വിളിച്ച് നേഴ്സ് ലേബര്‍ റൂമില്‍ നിന്ന് പുറത്ത് വന്നു . രമണി പ്രസവിച്ചു , പെണ്‍കുട്ടിയാന്ന് പറഞ്ഞു .

സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാതെ ഞാന്‍ അകത്തേക്ക് കയറി .

എന്‍റെ കുഞ്ഞിനെ ഞാന്‍ ആദ്യമായി കണ്ടു . രമണിയുടെ മുടിയില്‍ ഞാന്‍ തലോടി . എന്‍റെ കണ്ണു നിറഞ്ഞു .

അരികിലിരിക്കുന്ന എന്‍റെ കൈ പിടിച്ച് രമണി മെല്ലെ പറഞ്ഞു , നമുക്ക് നമ്മുടെ മോളെ നന്നായി പഠിപ്പിച്ച് , നല്ല ജോലിയും പത്രാസുമൊക്കെ ഉള്ള ആളാക്കി മാറ്റണം ട്ടോ ഏട്ടാന്ന് , അവളൊരിക്കലും അമ്മയെ പോലെ ആവരുതെന്നും .

രമണിയുടെ വാക്കുകള്‍ മുഴുമിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല . ആ വായ മെല്ലെ പൊത്തി ആ നെറുകില്‍ ഒരുമ്മ കൊടുത്ത് ഞാനാ ചെവിയില്‍ പറഞ്ഞു ,

നമ്മുടെ മകള്‍ ഈ അമ്മയെ പോലെ ആയാല്‍ മതി . ഈ അമ്മയുടെ സ്നേഹവും വാത്സല്ല്യവും നന്മയും കിട്ടിയാ മതി . അതിന് ശേഷം മതി പഠിപ്പും ജോലിയും പത്രാസുമൊക്കെ…

അന്നേരം സന്തോഷം കൊണ്ട് ആ കണ്ണില്‍ നിന്നുതിര്‍ന്ന് വീണ കണ്ണുനീര്‍ എന്‍റെ കൈ തലത്തിലൂടെ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു

Post a Comment

© Boldskyz. All rights reserved. Developed by Jago Desain